Sunday 27 May 2007

ദുരന്തങ്ങള്‍ വിതറുന്ന ഇ-മാലിന്യം

കഴിഞ്ഞ രണ്ടു ദശകങ്ങളിലായി ഇലക്‌ട്രോണിക്‌ സാങ്കേതികവിദ്യയിലുണ്ടായ അഭൂതപൂര്‍വ്വമായ കുതിച്ചുചാട്ടം സ്ഥലകാലസീമകളെ മറികടന്നുകൊണ്ട്‌ ഒരു പുതിയ ജീവിതശൈലിക്ക്‌ തന്നെ തുടക്കമിട്ടു. ഇതോടൊപ്പം ഇലക്‌ട്രോണിക്‌ സാങ്കേതികവിദ്യ കടന്നുചെല്ലാത്ത മേഖലകളില്ല എന്നു പറയാം. ഭരണരംഗത്തും, വിദ്യാഭ്യാസരംഗത്തും, മാധ്യമരംഗത്തും വിപ്ലവകരമായ മാറ്റങ്ങള്‍ക്ക്‌ നാന്ദി കുറിച്ചുകൊണ്ട്‌ കംപ്യൂട്ടറുകളുടെ ശൃംഖല തന്നെ വന്നു. ഒപ്പം ശൃംഖലകളുടെ ശൃംഖലയായ ഇന്റര്‍നെറ്റും. ഏത്‌ വാക്കിനുമുന്നിലും ധൈര്യമായി `ഇ' എന്ന അക്ഷരം കൂട്ടിചേര്‍ക്കാമെന്ന അറിവ്‌ ഏതൊരു വ്യക്തിക്കും ഇന്നുണ്ട്‌. ഒരു വിര്‍ച്വല്‍ ഇടത്തിലേക്ക്‌ പതുക്കെ നാം നടന്നു നീങ്ങുകയാണ്‌. പക്ഷെ ഇതോടൊപ്പം ദൂരവ്യാപകമായ ദൂഷ്യഫലങ്ങള്‍ ഉളവാക്കുന്ന നിരവധി വസ്‌തുക്കള്‍ കൂടി നാം അറിഞ്ഞോ അറിയാതെയോ ചുറ്റിനും കുമിഞ്ഞുകൂടുന്നുണ്ട്‌. നാം ഉപയോഗിച്ചിട്ട്‌ മതിയാക്കി ഉപേക്ഷിക്കുന്ന ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ നിരുപദ്രവകാരിയാണെന്ന്‌ കരുതിയെങ്കില്‍ തെറ്റി. പരിസ്ഥിതിയുടെ അന്തകനായ നിരവധി വസ്‌തുക്കളുടെ ഒരു സഞ്ചയമാണിത്‌ എന്നതാണ്‌ യാഥാര്‍ത്ഥ്യം.നമ്മളില്‍ മിക്കവര്‍ക്കും ഉപയോഗശൂന്യമായ ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ വെറും പ്ലാസ്റ്റിക്‌ മാലിന്യം മാത്രം. എന്നാല്‍ സത്യം എന്താണ്‌? താമസിയാതെ നമ്മുടെ ഉപയോഗരഹിതമായ ഇലക്‌ട്രോണിക്‌ വസ്‌തുക്കള്‍ തൊട്ടടുത്തുള്ള ആക്രിവ്യാപാര കേന്ദ്രത്തിലെത്തുമെന്നറിയാം. പിന്നീട്‌ എന്തു സംഭവിക്കും. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്‌ ആഗോളതലത്തില്‍ പല ഏജന്‍സികളും കണ്ടെത്തികൊണ്ടിരിക്കുന്നത്‌.എന്താണ്‌ ഇ -മാലിന്യം അഥവാ ഇലക്‌ട്രോണിക്‌ മാലിന്യം. ഉപയോഗകാലം കഴിഞ്ഞോ അല്ലാതെയോ ഉപേക്ഷിക്കപ്പെടുന്ന വൈദ്യുതോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളെയും അനുബന്ധ വസ്‌തുക്കളെയും ഇ -മാലിന്യമെന്ന്‌ പറയാം. ഇങ്ങനെ ഒരു ഉപകരണം ഉപേക്ഷിക്കാന്‍ നിരവധി കാരണങ്ങളുണ്ട്‌.


(1) സാങ്കേതികപരമായ കാരണങ്ങള്‍കൊണ്ട്‌ ഉപേക്ഷിക്കാം. ക്രമരഹിതമായ പ്രവര്‍ത്തനമോ നന്നാക്കാന്‍ പറ്റാത്ത തരത്തിലുള്ള കേടുപാടുകളോ സംഭവിക്കുമ്പോള്‍ ഉപേക്ഷിക്കുന്നത്‌. ഇന്ന്‌ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തനശൈലിയുള്ള ഉപകരണങ്ങളാണ്‌ വിപണിയലധികവും ലഭ്യമായിട്ടുള്ളത്‌. ഒരു ഭാഗത്തിന്‌ മാത്രം പറ്റുന്ന പ്രശ്‌നം ഉപകരണം മൊത്തമായി തന്നെ ഉപേക്ഷിക്കാന്‍ കാരണമാകും.




(2) താരതമ്യേന കുറഞ്ഞ വിലയുള്ള ഉപകരണങ്ങളുടെ ബാഹുല്യം. കേടുപാടുകള്‍ തീര്‍ക്കുന്നതിലും സാമ്പത്തിക ലാഭം ചിലപ്പോള്‍ പുതിയത്‌ വാങ്ങുന്നതായിരിക്കും.




(3) ഏറെ സവിശേഷതകളുള്ള പുതിയ ഉപകരണങ്ങള്‍: പഴയ ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ടി.വി കളര്‍ ടി.വി.ക്ക്‌ വഴി മാറിക്കൊടുത്തതും, പഴയ ഭാരവും വലിപ്പവുമേറിയ മൊബൈല്‍ഫോണ്‍ ഇന്ന്‌ അപൂര്‍വ്വ വസ്‌തുവായതും ദൃഷ്‌ടാന്തം.




(4) ഊര്‍ജ്ജ ഉപഭോഗത്തിലെ കുറവ്‌: വൈദ്യുതി ഇന്ന്‌ വിലപിടിച്ച വസ്‌തുവാണ്‌. അതുകൊണ്ട്‌ തന്നെ വളരെ കുറഞ്ഞ വൈദ്യുതി ചിലവുള്ള ഉപകരണങ്ങളോടാണ്‌ ഉപഭോക്‌താക്കള്‍ക്ക്‌ പ്രിയം. കറണ്ടുതീനികളായ പഴയ ഫ്രിഡ്‌ജ്‌ ഇപ്പോള്‍ ചിത്രത്തിലില്ലല്ലോ?




(5) കാഴ്‌ചയിലെ വ്യത്യാസം: ഒരു തരം ഉപഭോക്തൃഭ്രമത്തില്‍ അകപ്പെട്ട്‌ പുതിയ ഉപകരണങ്ങള്‍ വാങ്ങുന്ന ശീലം. മൊബൈല്‍ ഫോണ്‍തന്നെ ഇക്കൂട്ടത്തിലെ മുമ്പന്‍.




(6) കമ്പനികള്‍ തമ്മിലുള്ള രൂക്ഷമായ മല്‍സരവും ഉപഭോക്താവിനെ ഒരു എക്‌സ്‌ചേഞ്ചിനെങ്കിലും പ്രേരിപ്പിക്കാതിരിക്കില്ല.




ഇതിനൊക്കെ പുറമെ വൈകാരികമായ കാരണങ്ങളും, ലൈഫ്‌ സ്റ്റൈലും വൈദ്യുത വോള്‍ട്ടേജിലെ ക്രമരാഹിത്യവും ഇലക്‌ട്രോണിക്‌ ഉപകരണത്തിന്റെ അകാലമരണത്തിന്‌ കാരണമാകാം.




ഇവിടെ പ്രസക്തമായ ചോദ്യം ഇങ്ങനെ മാറ്റപ്പെടുന്ന ഉപകരണങ്ങള്‍ എവിടേക്ക്‌ പോകുന്നു എന്നതാണ്‌. കുറെഎണ്ണം സെക്കന്റ്‌ഹാന്റ്‌ വിപണിയിലെത്തും. അതും കുറെകഴിയുമ്പോള്‍ ഉപേക്ഷിക്കും. ഇങ്ങനെ കുമിഞ്ഞുകൂടുന്ന ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ വന്‍ഭീഷണിയാണ്‌ ഉയര്‍ത്തുന്നത്‌. ഒരു കമ്പ്യുട്ടറില്‍ അല്ലെങ്കില്‍ ഒരു ടെലിവിഷനില്‍ 100 ലേറെ മാരകമായ രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. മണ്ണില്‍ ഉപേക്ഷിക്കുമ്പോള്‍ അല്ലെങ്കില്‍ കത്തിച്ചുകളയുമ്പോള്‍ മണ്ണിലേക്കെത്തുന്നത്‌ വിഷമയമായ ഒരു കൂട്ടം വസ്‌തുക്കളാണ്‌. ഇത്‌ പരിസ്ഥിതി സംതുലനത്തേയും ആവാസവ്യവസ്ഥയേയും പ്രതികൂലമായാണ്‌ സ്വാധീനിക്കുന്നത്‌.കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇ -മാലിന്യത്തെക്കുറിച്ച്‌ ഒരു കരട്‌ രേഖ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്‌. പ്രാഥമിക നിഗമനത്തില്‍ തന്നെ 1.46 ലക്ഷം ടണ്‍ ഇ -മാലിന്യം പുറത്തുതള്ളുന്നുവെന്ന്‌ കണ്ടത്തിയിട്ടുണ്ട്‌. വിവര സാങ്കേതികവിദ്യാസ്ഥാപനങ്ങള്‍ ഏറെ പടര്‍ന്നു പന്തലിച്ച തെക്കേഇന്ത്യയാണ്‌ ഏറെ ദുരിതമനുഭവിക്കേണ്ടി വരിക. ഇതു കൂടാതെ വികസിതരാജ്യങ്ങളില്‍ നിന്നും ഉപയോഗിച്ച കംപ്യൂട്ടര്‍ എന്ന പേരില്‍ ഇവിടെയെത്തുന്ന മാലിന്യം കൂടിയാകുമ്പോള്‍ ഇത്‌ ഗുരുതരമായ സമസ്യയാകുന്നു. അഹമ്മദാബാദിലെ തുറമുഖം വഴി മാത്രം 30 ടണ്‍ ഇ -മാലിന്യം ഇന്ത്യയിലേക്ക്‌ എത്തുന്നുവെന്ന്‌ `ദി ഹിന്ദു' റിപ്പോര്‍ട്ട്‌ ചെയ്‌തിട്ട്‌ ഏറെ നാളുകളായിട്ടില്ല.ഇ -മാലിന്യത്തില്‍ വില്ലന്‍ കംപ്യൂട്ടര്‍/ടിവി മോണിറ്ററുകളാണ്‌. പിന്നെ ബാറ്ററികളാണ്‌ പ്രശ്‌നമുണ്ടാക്കുന്നത്‌. ഇവ രണ്ടിലും പ്രധാന ഘടകം `ലെഡ്‌' ആണ്‌. ഒരു മോണിറ്ററില്‍ ഏകദേശം രണ്ട്‌ കിലോഗ്രാം `ലെഡ്‌` അടങ്ങിയിരിക്കുന്നു. കാഡ്‌മിയം, മെര്‍ക്കുറി, ക്രോമിയം തുടങ്ങിയ മൂലകങ്ങളും വിവിധ ഭാഗങ്ങളിലായി അടങ്ങിയിട്ടുണ്ട്‌. ഇവ മണ്ണില്‍ ആഴ്‌ന്നിറങ്ങി ഭൂഗര്‍ഭജലത്തെപ്പോലും മലിനീകരിക്കും. ജീവജാലങ്ങളുടെ മൊത്തത്തിലുള്ള നിലനില്‍പ്പിന്‌ തന്നെ അപായ സൂചനകളുയര്‍ത്തുന്നുണ്ട്‌.ഇലക്‌ട്രോണിക്‌ വിപണി മുന്നോട്ട്‌ വെയ്‌ക്കുന്ന ആശയം തന്നെ ``ഉപയോഗിക്കൂ:വലിച്ചെറിയൂ'' എന്നതാണ്‌. ഗാര്‍ഹികമായ ഇ -മാലിന്യത്തിന്റെ ആധിക്യത്തെക്കാളേറെ ഗവണ്‍മെന്റിനെ അലട്ടുന്നത്‌ വ്യവസായികരംഗത്തെ പ്രശ്‌നങ്ങളാണ്‌. നമ്മുടെ സമ്പദ്‌വ്യവസ്ഥിതിയുടെ നട്ടെല്ലായി നില്‌ക്കുന്ന വിവര സാങ്കേതിക വിദ്യ 2005 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 75,000 കോടിയോളം രൂപയുടെ സോഫ്‌ട്‌വെയര്‍ കയറ്റുമതിയാണ്‌ നടത്തിയത്‌. ഐ.ടി. വളര്‍ച്ച ഒരു വികസ്വര രാജ്യത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്‌. അതോടൊപ്പം തന്നെ ഇതിനേക്കാളും കൂടിയ വളര്‍ച്ചാനിരക്കാണ്‌ ഇ -മാലിന്യത്തിന്റെ കാര്യത്തില്‍ സംഭവിക്കുന്നത്‌. നഗര മാലിന്യങ്ങളിലെ ഖരമാലിന്യത്തിന്റെ 10 ശതമാനത്തോളം ഇന്ന്‌ ഇലക്‌ട്രോണിക്‌ വസ്‌തുക്കളാണ്‌. നഗരസഭകളിലെ ശുചീകരണ തൊഴിലാളികള്‍ ഇലക്‌ട്രോണിക്‌ വസ്‌തുക്കളെ പ്ലാസ്റ്റിക്‌ ആയി കരുതി കത്തിച്ചുകളയുകയാണ്‌ ചെയ്യുന്നത്‌. കത്തിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത്‌ പതിന്മടങ്ങാണെന്ന്‌ അവര്‍ അറിയുന്നുണ്ടാകില്ല.ഉപയോഗിച്ച ഇലക്‌ട്രോണിക്‌ വസ്‌തുക്കള്‍ ശാസ്‌ത്രീയമായി സംസ്‌ക്കരിക്കുന്നത്‌ ഒരു വ്യവസായമായി നമ്മുടെ നാട്ടില്‍ ഇതുവരെ രൂപപ്പെട്ടിട്ടില്ല. വികസിത രാജ്യങ്ങളില്‍ ഇ -മാലിന്യം ശാസ്‌ത്രീയമായി കൈകാര്യം ചെയ്യാന്‍ നിയമം അനുശാസിക്കുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ മാലിന്യസംസ്‌കരണം ഒരു വ്യവസായ സാധ്യത കൂടിയാണ്‌. സ്വിറ്റ്‌സര്‍ലണ്ട്‌, യു.എസ്‌.എ, കാനഡ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ ``അപകടകരമായ വസ്‌തു''ക്കളായി കണക്കാക്കി ഇത്തരം മാലിന്യങ്ങളെ സംസ്‌ക്കരിക്കാന്‍ നിയമം കൊണ്ടുവന്നിട്ടുണ്ട്‌. യൂറോപ്യന്‍ യൂണിയന്‍ മാതൃകയാക്കാവുന്ന മറ്റൊരു നിര്‍ദ്ദേശവും മുന്നോട്ട്‌ വെയ്‌ക്കുന്നു. ഇലക്‌ട്രോണിക്‌ ഉപകരണം നല്‍കിയ സ്ഥാപനം തന്നെ ഉപയോഗകാലദൈര്‍ഘ്യത്തിനുശേഷം അവ തിരിച്ചെടുക്കാമെന്ന ഉറപ്പ്‌ ഉപഭോക്താവിന്‌ നല്‍കണം.നമ്മുടെ നാട്ടില്‍ നിരോധനം പലപ്പോഴും കടലാസ്സില്‍ മാത്രമൊതുങ്ങുകയാണ്‌ പതിവ്‌. 20 മൈക്രോണുകളില്‍ താഴെയുള്ള പ്ലാസ്റ്റിക്‌ ബാഗുകള്‍ നാം എത്ര പ്രാവശ്യം നിരോധിച്ച്‌ കഴിഞ്ഞു. എന്നിട്ടും പ്ലാസ്റ്റിക്‌ ബാഗുകള്‍ വിപണിയില്‍ സുലഭം. ഇന്ന്‌ നഗരപ്രദേശത്തെ അഴുക്കുചാലുകളില്‍ പ്ലാസ്റ്റിക്‌ വസ്‌തുക്കള്‍ വരുത്തുന്ന തടസ്സം ചെറുതല്ല. എന്നാല്‍ അതിലും എത്രയോ വലിയ ഭീഷണി ഭാവിയില്‍ ഉയര്‍ത്താന്‍ ഇ -മാലിന്യങ്ങള്‍ക്കാകും. ഇ -മാലിന്യ വിഷയത്തില്‍ നാം ഇപ്പോള്‍ ശൈശവദശയിലാണെന്ന്‌ പറയാം. അതുകൊണ്ട്‌ പഴുതുകളില്ലാതെ ഒരു നിയന്ത്രണസംവിധാനവും സംസ്‌ക്കരണരീതിയും വികസിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു. സ്‌മാര്‍ട്ട്‌ സിറ്റി വഴിയും ടെക്‌നോ പാര്‍ക്ക്‌ രണ്ടാംഘട്ട വികസനം വഴിയും വന്‍ ഐ.ടി നിക്ഷേപം ലക്ഷ്യമിടുന്ന കേരളം സമഗ്രമായ ഒരു ഇലക്‌ട്രോണിക്‌ മാലിന്യനയം പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. സ്‌മാര്‍ട്ട്‌ സിറ്റി വ്യവസ്ഥയില്‍ ഇതുകൂടി ഉള്‍പ്പെടുത്തിയാല്‍ കൊച്ചിയുടെ പ്രാന്തപ്രദേശങ്ങള്‍ ഇ - ചവറ്റുകുട്ടയാകില്ലെന്ന്‌ സമാധാനിക്കാം. കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇത്‌ ഗൗരവമായ പഠനത്തിന്‌ വിധേയമാക്കിയിട്ടുണ്ടെന്ന്‌ തോന്നുന്നില്ല. ഏതായാലും ഇക്കാര്യത്തില്‍ വ്യകതമായ ഒരു പദ്ധതിയുണ്ടാക്കിയാല്‍ കൊച്ചുകേരളം, ഹരിത കേരളമായി തന്നെ മറ്റ്‌ സംസ്ഥാനങ്ങള്‍ക്ക്‌ മാതൃകയാകുമെന്നതില്‍ സംശയമില്ല.


ഏഷ്യന്‍ രാജ്യങ്ങള്‍ പ്രതിസന്ധിയിലേക്ക്‌


ലോകജനസംഖ്യയു ടെ ഇരുപത്‌ ശതമാനം വരുന്ന സമ്പന്നരാണ്‌ മൊത്തം ജി.എന്‍. പിയുടെ എണ്‍പത്തിയാറ്‌ ശതമാനവും ഉപയോഗിക്കുന്നത്‌. ഊര്‍ജ്ജ ഉറവിടത്തിന്റെ സിംഹഭാഗവും ഉപയോഗിച്ച്‌ തീര്‍ക്കുന്നതും ഈ ന്യൂനപക്ഷമാണ്‌. ആകെ ടെലഫോണ്‍ ലഭ്യതയുടെ എഴുപത്തിനാല്‌ ശതമാനവും ഇവര്‍ക്കാണ്‌ പ്രാപ്യമായിട്ടുള്ളത്‌. (1)മറ്റൊരു തലത്തിലേക്ക്‌ മേല്‍വിവരിച്ച സ്ഥിതിവിവര കണക്കുകളെ മാറ്റിയാല്‍; ലോകത്തിലെ ഇലക്‌ട്രോണിക്‌ മാലിന്യത്തിന്റെ 80 ശതമാനവും അമേരിക്ക, കാനഡ, ജപ്പാന്‍, സിംഗപ്പൂര്‍, യു.കെ തുടങ്ങിയ വന്‍ശക്തികളാണ്‌ ഉണ്ടാക്കുന്നത്‌. ഇവിടെയൊക്കെ ഇ -മാലിന്യ സംസ്‌ക്കരണത്തിന്‌ ശക്തമായ നിയമങ്ങളും നിലവിലുണ്ട്‌. 1997 നും 2004 നും ഇടയില്‍ അമേരിക്കയില്‍ മാത്രം 315 ദശലക്ഷം കംപ്യൂട്ടറുകള്‍ ഉപയോഗശൂന്യമായെന്ന്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ നിന്നും ഭൂമുഖത്തേക്കെത്തുന്ന ലെഡിന്റെ അളവു മാത്രം 600 ദശലക്ഷം കി.ഗ്രാം വരും. വികസിത രാജ്യങ്ങളില്‍ നിലവിലുള്ള നിയമപ്രകാരം ഇലക്‌ട്രോണിക്‌്‌ മാലിന്യങ്ങളെ ശാസ്‌ത്രീയമായ റീ സൈക്ലിംഗിന്‌ വിധേയമാക്കേണ്ടതുണ്ട്‌. (സങ്കീര്‍ണ്ണമായ പ്രക്രിയയിലൂടെയാണ്‌ ഇലക്‌ട്രോണിക്‌ ഭാഗങ്ങള്‍ നിര്‍മ്മിക്കന്നത്‌. അതുകൊണ്ട്‌ തന്നെ ഉപയോഗശൂന്യമായ ഭാഗങ്ങളില്‍നിന്നും മൂലകങ്ങള്‍ വേര്‍തിരിച്ചെടുക്കാനും സങ്കീര്‍ണ്ണമായ പ്രക്രിയ വേണ്ടിവരും. ഇതിനെ റീ സൈക്ലിംഗ്‌ എന്നു വിളിക്കുന്നു.) എന്നാല്‍ റീ സൈക്ലിംഗ്‌ എന്ന പേരില്‍ സമ്പന്ന രാജ്യങ്ങളില്‍ അരങ്ങേറുന്നത്‌, ഏഷ്യന്‍ രാജ്യങ്ങളിലേക്ക്‌ മൊത്തമായി ഇ -മാലിന്യങ്ങളെ കയറ്റുമതി ചെയ്യുന്നതാണ്‌. കൃത്യമായി പറഞ്ഞാല്‍ ചൈന, ഇന്ത്യ, പാക്കിസ്ഥാന്‍ എന്നീ ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ്‌ അമേരിക്കയുടെ പ്രതിവര്‍ഷ മാലിന്യത്തിന്റെ 80 ശതമാനവും കയറ്റുമതി ചെയ്യുന്നത്‌. ഈ രാജ്യങ്ങളിലെ താരതമ്യേന കുറഞ്ഞ വേതന നിരക്കും, അശക്തമായ നിയമസംവിധാനങ്ങളും, വര്‍ദ്ധിച്ച തൊഴിലില്ലായിമയും ഇതിന്‌ സാഹചര്യമൊരുക്കുകയും ചെയ്‌തിട്ടുണ്ട്‌. അമേരിക്കയില്‍ ഇ -മാലിന്യസംസ്‌ക്കരണത്തിന്‌ പഴുതുകളില്ലാത്ത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ടെങ്കിലും കയറ്റുമതിക്ക്‌ യാതൊരു വിലക്കുകളുമില്ല. ഇ -മാലിന്യ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുകയാണ്‌ അമരിക്കന്‍ ഭരണകൂടം. ഒട്ടേറെ പ്രതിഷേധങ്ങളെ തുടര്‍ന്ന്‌ ചൈന ഇ -മാലിന്യ ഇറക്കുമതി തടഞ്ഞുകൊണ്ട്‌ നിയമനിര്‍മ്മാണം നടത്തിയിട്ടും അത്‌ മാനിക്കാന്‍ അമേരിക്ക കൂട്ടാക്കിയില്ല. നിയമത്തിലെ പഴുതുകള്‍ മുതലെടുത്ത്‌ തൊട്ടടുത്ത രാജ്യങ്ങളിലെ തുറമുഖങ്ങളില്‍ ഇവ എത്തിച്ച്‌ തുടര്‍ന്ന്‌ കണ്ടെയ്‌നറുകള്‍ വഴി ചൈനയിലേക്കെത്തിക്കുന്ന രീതിയില്‍ ഇതിപ്പോഴും തുടരുന്നുണ്ട്‌.അമേരിക്കയില്‍ റീ സൈക്ലിംഗ്‌ നടത്തുന്ന മാലിന്യങ്ങളില്‍ നല്ലൊരു പങ്കും കൈകാര്യം ചെയ്യുന്നത്‌ തടവുകാരെ കൊണ്ടാണെന്ന വസ്‌തുതയും ഇതിനിടയില്‍ പുറത്തുവന്നു കഴിഞ്ഞു. തടവുകാര്‍ക്ക്‌ അമേരിക്കന്‍ ഫെഡറല്‍ ആരോഗ്യസുരക്ഷാനിയമങ്ങള്‍ ബാധകമല്ല എന്ന `അറിവാണ്‌' വന്‍സ്ഥാപനങ്ങള്‍ ആയുധമാക്കിയത്‌. ഫ്‌ളോറിഡയിലും ന്യൂജഴ്‌സിയിലുമാണ്‌ തടവുകാരെ വ്യാപകമായി ഈ രംഗത്ത്‌ ഉപയോഗിക്കുന്നത്‌. ഇവരാകട്ടെ കറുത്തവര്‍ഗക്കാരുമാണ്‌.ചൈനയുടെ തെക്കുകിഴക്കന്‍ ഭാഗങ്ങളിലും കറാച്ചി, ഡല്‍ഹി അടക്കമുള്ള പാക്കിസ്ഥാന്‍-ഇന്ത്യന്‍ നഗരങ്ങളിലും കുടില്‍ വ്യവസായം പോലെ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന്‌ ചെറുയൂണിറ്റുകള്‍ ഉണ്ടെന്ന്‌ കണക്കുകള്‍ വ്യക്തമാക്കുന്നു. ശരാശരി 75 രൂപ പ്രതിഫലത്തിനാണ്‌ ഇവര്‍ പണിയെടുക്കുന്നത്‌.ഏറെക്കാലം ഈ അവസ്ഥയില്‍ ജീവിക്കേണ്ടിവരുന്നവര്‍ക്ക്‌ രൂക്ഷമായ ആരോഗ്യപ്രശ്‌നങ്ങളെയാണ്‌ നേരിടേണ്ടിവരിക. ഈ സ്ഥലത്തു നടത്തിയ ഒരു പഠനം വിരല്‍ ചൂണ്ടുന്നത്‌, ഇലക്‌ട്രോണിക്‌ മാലിന്യ(അ) സംസ്‌ക്കരണത്തിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളിയുടെ രക്തം സാധാരണക്കാരുടേതുമായി താരതമ്യപ്പെടുത്തിയപ്പോള്‍ 70 ഇരട്ടി രാസപദാര്‍ത്ഥങ്ങള്‍ (ലുെലരശമഹഹ്യ യൃീാശിമലേറ ളഹമാല ൃലമേൃറമിെേ) ഉണ്ടെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ്‌. എന്തിന്‌ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരുടെ രക്തത്തില്‍ പോലുംവളരെ ചെറിയ അളവില്‍ ഇതിന്റെ സാന്നിധ്യം ഉണ്ട്‌. നാഡിവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ ഇത്‌ ഗുരുതരമായി ബാധിക്കും. കാന്‍സര്‍ സാദ്ധ്യതയും പഠനം തള്ളിക്കളയുന്നില്ല. ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യനിലവാരത്തെ ഇത്‌ കാര്‍ന്നുതിന്നുകയാണ്‌. ചേരിപ്രദേശത്തിന്‌ സമാനമായ സാഹചര്യങ്ങള്‍ ഉള്ള ഇവിടുത്തെ ആരോഗ്യ സംവിധാനങ്ങള്‍ തന്നെ പരിതാപകരമാണ്‌. ഇതും കൂടി കൂട്ടി വായിക്കുമ്പോള്‍ ദയനീയചിത്രം പൂര്‍ണ്ണമാകും.അവിദഗ്‌ധരും നിരക്ഷരരുമായ തൊഴിലാളികളാണ്‌ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇ -മാലിന്യസംസ്‌കരണത്തിലേര്‍പ്പെട്ടിരിക്കുന്നത്‌. ഇലക്‌ട്രോണിക്‌ മാലിന്യസംസ്‌ക്കരണം അവര്‍ക്ക്‌, പല ഭാഗങ്ങളാക്കി പൊളിച്ചുമാറ്റി കത്തിക്കുക എന്ന ലളിത പ്രക്രിയയാണ്‌. ലോഹഭാഗങ്ങള്‍ വേര്‍തിരിച്ചശേഷം ബാക്കി വരുന്ന ഭാഗങ്ങള്‍ കുഴിച്ചുമൂടും. കത്തിക്കുന്നതിനിടയില്‍ അവരുടെ ശരീരത്തിലേക്കും അന്തരീക്ഷത്തിലേക്കും പുകയായെത്തുന്നത്‌ മാരകമായ രാസപദാര്‍ത്ഥങ്ങളാണെന്ന്‌ പാവങ്ങള്‍ തിരിച്ചറിയുന്നില്ല. അഥവാ തിരിച്ചറിഞ്ഞാല്‍ തന്നെ വൈകുന്നേരം കിട്ടുന്ന 75 രൂപയേക്കാള്‍ വലുതെന്തുണ്ട്‌ അവരുടെ ജീവിതത്തില്‍. ചില സ്ഥലങ്ങളില്‍ ലോഹഭാഗങ്ങള്‍ വേര്‍തിരിക്കാനായി ആസിഡ്‌ ലായനിയും മറ്റ്‌ രാസപദാര്‍ത്ഥങ്ങളും ഉപയോഗിച്ചു വരുന്നുണ്ട്‌. ഉപയോഗശേഷം ഇവ കൂടി മണ്ണിലേക്ക്‌ ചരിച്ചു കളയുന്നതോടെ ഈ ഭീഷണി മൊത്തത്തില്‍ ഇ -ഭീഷണിയായി മാറുന്നു. ഏഷ്യന്‍ രാജ്യങ്ങളിലേക്കെത്തുന്ന മാലിന്യങ്ങളുടെ 90 ശതമാനവും ചൈനയിലേക്ക്‌ തന്നെയാണ്‌ എത്തുന്നത്‌. അമേരിക്കയിലെ ഒരു സര്‍വ്വകലാശാല (Graduate School of Industrial Administration, Carnegie Mellon University) 2002 ല്‍ നടത്തിയ പഠന പ്രകാരം 12.75 ദശലക്ഷം കംപ്യൂട്ടര്‍ യൂണിറ്റുകള്‍ സംസ്‌ക്കരണത്തിന്‌ വിധേയമാക്കപ്പെട്ടു. ഇവയില്‍ 10.2 ദശലക്ഷവും എത്തിയത്‌ ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ്‌. ഒരേക്കര്‍ പാദവിസ്‌തീര്‍ണ്ണം ഉള്ള 674 അടി പൊക്കമുള്ള ഒരു കെട്ടിടത്തിന്റെ തുല്യപൊക്കമുള്ള മാലിന്യം. ഇത്‌ കേവലം ഒരു രാജ്യത്തില്‍ നിന്നും ഒരു വര്‍ഷം കൊണ്ട്‌ അടിഞ്ഞു കൂടപ്പെട്ട മാലിന്യമാണെന്ന്‌ കൂടി മനസ്സിലാക്കുക. കംപ്യൂട്ടറിന്റെയും ടെലിവിഷന്റെയും പിക്‌ചര്‍ ട്യൂബുകളാണ്‌ ഏറിയഭാഗവും. പിക്‌ചര്‍ ട്യൂബിലെ പ്രധാന രാസപദാര്‍ത്ഥം ലെഡ്‌ ആണ്‌. ലെഡിന്റെ അമിതസാന്നിദ്ധ്യം നാഡീവ്യവസ്ഥയേയും രക്തചംക്രമണത്തേയും സാരമായി ബാധിക്കും. കിഡ്‌നി രോഗ സാധ്യതയും ഉണ്ടാകാം. ഇതിനോടകം തന്നെ ചൈനയിലെ ഇ -മാലിന്യ പ്രദേശങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ അഴിയാക്കുരുക്കായി തീര്‍ന്നിരിക്കുന്നു. ജലത്തില്‍ രാസപദാര്‍ത്ഥങ്ങളുടെ വര്‍ദ്ധിച്ച തോതിലുള്ള അളവ്‌ പരിശോധനയിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നു. പലവിധത്തിലുള്ള അസുഖങ്ങളും പിടിപെടുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്‌.കംപ്യൂട്ടര്‍ ചിപ്പുകളിലെ കണക്‌ടറുകളിലും മറ്റും വളരെ ചെറിയ അളവില്‍ സ്വര്‍ണ്ണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയ വിലപ്പിടിപ്പുള്ള ലോഹങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. കണക്‌ടറുകളെ പൊതിയാനാണ്‌ സാധാരണ ഇത്തരം ലോഹങ്ങള്‍ ഉപയോഗിക്കുന്നത്‌. കര്‍ണ്ണാടക മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇത്‌ ശരിവെയ്‌ക്കുന്ന നിഗമനങ്ങളിലായിരുന്നു എത്തിയിരുന്നത്‌. സ്വര്‍ണ്ണം വേര്‍തിരിക്കാനായി ഇത്തരം ചിപ്പുകള്‍ ഇളക്കിയെടുത്ത്‌ അക്വാറീജിയ- ല്‍ മുക്കിവെയ്‌ക്കും. (ഹൈഡ്രോക്ലോറിക്‌ ആസ്‌ഡിന്റെയും നൈട്രിക്‌ ആസിഡിന്റെയും മിശ്രിതം) ഒരു കംപ്യൂട്ടറില്‍ നിന്നും ഒരു ഗ്രാമില്‍ താഴെ സ്വര്‍ണ്ണം മാത്രമാണ്‌ ഇത്തരത്തില്‍ വേര്‍തിരിക്കാന്‍ സാധിക്കുന്നത്‌. ബാംഗ്ലൂരില്‍ ഇത്തരത്തിലുള്ള അറുപത്തിയഞ്ചിലേറെ സ്ഥാപനങ്ങളുണ്ട്‌. ഓരോ മൂന്ന്‌ മാസം കൂടുമ്പോഴും കുറഞ്ഞത്‌ 20,000 രൂപ വിലയുള്ള പാഴ്‌ കംപ്യൂട്ടര്‍ സാമഗ്രികള്‍ ഇവര്‍ കമ്പനികളില്‍ നിന്നും ശേഖരിക്കുന്നുണ്ട്‌. കംപ്യൂട്ടര്‍ സ്‌ക്രീന്‍ ടി.വി.യായി രൂപാന്തരപ്പെടുന്ന `ടെക്‌നിക്കുകള്‍' ഇവരുടെ സ്വന്തമാണ്‌. പ്രത്യേകതരം അടുപ്പില്‍ വെച്ച്‌ ചൂടാക്കി ഇലക്‌ട്രോണ്‍ ഗണ്‍ മാറ്റിയാണ്‌ ഇത്‌ സാധിക്കുന്നതെന്ന്‌ പറയപ്പെടുന്നു. ഏതായാലും ഇത്തരത്തിലുള്ള ടി.വി.യും അവിടെ സുലഭം. ഈ ചൂടാക്കല്‍ പ്രക്രിയ വഴി അന്തരീക്ഷത്തിലും മണ്ണിലും ലയിക്കുന്ന രാസപദാര്‍ത്ഥങ്ങളിലും ഇവര്‍ അറിയാതെ ഭക്ഷിക്കുന്ന രാസപദാര്‍ത്ഥങ്ങളും നിരവധി. ബാംഗ്ലൂര്‍ നഗരഹൃദയത്തിലുള്ള കെ.ആര്‍. മാര്‍ക്കറ്റിലേക്കോ, തിരുവനന്തപുരം ചാലകമ്പോളത്തിലെ കംപ്യൂട്ടര്‍ ആക്രി കേന്ദ്രത്തിലേക്കോ എത്തിയാല്‍ ഇലക്‌ട്രോണിക്‌ മാലിന്യശേഖരത്തിന്റെ വ്യാപ്‌തി ബോധ്യമാകും.ബാംഗ്ലൂരില്‍ 1322 സോഫ്‌ട്‌ വെയര്‍ സ്ഥാപനങ്ങളും 36 ഹാര്‍ഡ്‌വെയര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്‌. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ 75 കമ്പനികള്‍ മാത്രമാണുള്ളത്‌. അതുകൊണ്ട്‌ തിരുവന്തപുരത്തെ മാലിന്യതോത്‌ നിലവില്‍ കുറവായിരിക്കും. ഒരു വന്‍വികസനത്തിന്‌ ടെക്‌നോപാര്‍ക്ക്‌ തയ്യാറെടുക്കുന്നുണ്ട്‌. ഇതേ രീതിയിലെ നിക്ഷേപം സ്‌മാര്‍ട്ട്‌ സിറ്റിയിലും പ്രതീക്ഷിക്കാം. അപ്പോള്‍ ഭാവിയലുണ്ടാകുന്ന ഇ - മാലിന്യം ഊഹിക്കാവുന്നതേയുള്ളു.മുന്‍നിര ഐ.ടി. കമ്പനികളിലൊന്നായ വിപ്രോയ്‌ക്ക്‌ കര്‍ണ്ണാടക മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ ഇ -മാലിന്യത്തെ സംബന്ധിച്ച നോട്ടീസ്‌ അയച്ചുകഴിഞ്ഞു. 2005 മേയ്‌ 30ന്‌ വിശദീകരണത്തിനായി 15 ദിവസം കൂടി കമ്പനി ആവശ്യപ്പെട്ടിരിക്കുകയാണ്‌. മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന വിപ്രോയ്‌ക്ക്‌ നോട്ടീസ്‌ കിട്ടിയെങ്കില്‍ മറ്റ്‌ കമ്പനികളുടെ അവസ്ഥ എന്തായിരിക്കും. ബാംഗ്ലൂര്‍ മാത്രം പ്രതിവര്‍ഷം 8000 ടണ്‍ ഇ -മാലിന്യം പുറന്തള്ളുന്നുണ്ട്‌. ഇതോടൊപ്പം 30 ശതമാനത്തോളം ഇലക്‌ട്രിക്‌ ഉപകരണ ഭാഗങ്ങളും തെരുവിലേക്കെത്തുന്നുണ്ട്‌. ഇതിനിടെ ശാസ്‌ത്രീയമായ മാലിന്യസംസ്‌ക്കരണ പദ്ധതികളുമായി ബാംഗ്ലൂരില്‍ ഇ -പരിസര എന്ന സ്ഥാപനം തുടങ്ങിക്കഴിഞ്ഞു. ഈ സ്ഥാപനത്തിന്‌ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരവും 10 ടണ്ണിലേറെ മാലിന്യം സംസ്‌ക്കരിക്കാനുള്ള ശേഷിയുമുണ്ട്‌. ഇ -മാലിന്യത്തില്‍ കേവലം 10 ശതമാനത്തില്‍താഴെ മാത്രമെ പിന്നീട്‌ ഉപയോഗിക്കാന്‍ പറ്റാത്ത തരത്തിലുള്ള വസ്‌തുക്കള്‍ അടങ്ങിയിട്ടുള്ളു എന്നാണ്‌ ഇ -പരിസരയുടെ സ്ഥാപകന്‍ പി. പാര്‍ത്ഥസാരഥി അവകാശപ്പെടുന്നത്‌. ബാക്കിയെല്ലാം വേണ്ട അറ്റകുറ്റ പണികള്‍ നടത്തി ഉപയോഗിക്കുകയോ കമ്പനികള്‍ക്ക്‌ തന്നെ തിരികെ നല്‍കുകയോ ചെയ്യാം.

പിന്‍കുറിപ്പ്‌ അഥവാ അസുഖകരമായ സത്യം രേഖപ്പടുത്തല്‍: ഏഷ്യന്‍ രാജ്യങ്ങളെ കുപ്പതൊട്ടിയാക്കാനുള്ള വികസിതരാജ്യങ്ങളുടെ ശ്രമം അവരുടെ രാജ്യത്തെ പരമാവധി വൃത്തിയാക്കി സൂക്ഷിക്കാനുള്ള വെമ്പലിന്റെ ഭാഗമാണ്‌. ദിവസവും രാവിലെ നടക്കാനിറങ്ങുന്ന മലയാളിയുടെ കയ്യില്‍ ഒരു പോളിത്തീന്‍ കവര്‍ ഉണ്ടാകും. തലേ ദിവസത്തെ ഗാര്‍ഹിക മാലിന്യങ്ങളടങ്ങിയ ഈ കവര്‍ സൗകര്യപൂര്‍വ്വം പാതയോരത്തോ മറ്റ്‌ വീടുകളുടെ മുന്നിലോ വലിച്ചെറിഞ്ഞിട്ട്‌ ഗമയില്‍ നടക്കുകയും ചെയ്യും. ഈ രണ്ട്‌ മാനസികനിലയും തമ്മിലെന്തു വ്യത്യാസം.

ഇ-മാലിന്യത്തിന്റെ രസതന്ത്രം


Statutory Warning:
ഈ ഉപകരണത്തില്‍ ആരോഗ്യത്തിന്‌ ഹാനികരമായ രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. പ്രവര്‍ത്തനക്ഷമമല്ലാതെ വന്നാല്‍ അലക്ഷ്യമായി വലിച്ചെറിയരുത്‌. ദയവായി xxxxxx നമ്പറില്‍ വിളിക്കുക.




ഇത്തരത്തില്‍, സിഗററ്റ്‌ കവറുകളിലേതിന്‌ സമാനമായ ഒരറിയിപ്പ്‌ ഇലക്‌ട്രോണിക്‌ ഉപകരണങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കാലം സമീപഭാവിയില്‍ തന്നെയുണ്ടാകും.ഉപയോഗശൂന്യമായ ഇലക്‌ട്രോണിക്‌ വസ്‌തുക്കള്‍ സൃഷ്‌ടിക്കുന്ന ഭീഷണിയില്‍ ഇന്ന്‌ മനുഷ്യസമൂഹം ഉത്‌കണ്‌ഠാകുലരാണ്‌. പലതരം ഇലക്‌ട്രോണിക്‌ ഉപകരണങ്ങളിലായി ആയിരക്കണക്കിന്‌ വിഷപദാര്‍ത്ഥങ്ങളാണ്‌ ദിനംപ്രതി മണ്ണിലേക്കെത്തുന്നത്‌. കംപ്യൂട്ടറുകളുടെ കണക്ക്‌ മാത്രമെടുത്താല്‍ തന്നെ ദശലക്ഷക്കണക്കിന്‌ എണ്ണമാണ്‌ ചവറ്റുകൊട്ടയിലേക്കെത്തുന്നത്‌. ലെഡ്‌, കാഡ്‌മിയം, ക്രോമിയം, ബേരിയം, ലിഥിയം,സിലിക്കോണ്‍, നിക്കല്‍, ആഴ്‌സെനിക്‌...... പട്ടിക നീളമുള്ളത്‌ തന്നെ. ഇത്‌ കൂടാതെ നാശമില്ലാത്ത ഭീകരനെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്‌, പി.വി.സി. എന്നിവയും ടണ്‍ കണക്കിനാണ്‌ ദിനംപ്രതി ഭൂമിയിലേക്ക്‌ ഇതോടൊപ്പം പുറന്തള്ളുന്നത്‌.ലോകത്താകമാനം 140 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക്‌ ആണ്‌ വര്‍ഷംതോറും ഉപയോഗിക്കുന്നത്‌.ഇന്ത്യയിലെ ഉപയോഗം 3.6 ദശലക്ഷം ടണ്ണാണെന്നാണ്‌ കണക്കാക്കപ്പെട്ടിട്ടുള്ളത്‌. ഈ നില തുടര്‍ന്നാല്‍ 2007 ല്‍ ഇന്ത്യയുടെ പ്ലാസ്റ്റിക്‌ ഉപയോഗം എട്ട്‌ ദശലക്ഷം ടണ്‍/വര്‍ഷം എന്ന നിലയിലെത്തും. ഇത്‌ എല്ലാ മേഖലയിലേയും പ്ലാസ്റ്റിക്‌ ഉപയോഗത്തിന്റെ കണക്കാണ്‌. ഇലക്‌ട്രോണിക്‌ മാലിന്യത്തിലും നല്ലൊരു പങ്ക്‌ പ്ലാസ്റ്റിക്‌ ഘടകങ്ങളാണ്‌. ഒരു കമ്പ്യൂട്ടറില്‍ ഏകദേശം 7 കി.ഗ്രാം പ്ലാസ്റ്റിക്‌ അടങ്ങിയിട്ടുണ്ട്‌. പ്ലാസ്റ്റിക്‌ ഒരു ഘടകമായി ഇല്ലാത്ത ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ ഇല്ല. പ്ലാസ്റ്റിക്‌ മണ്ണിനെ സംബന്ധിച്ചിടത്തോളം അപകടകാരിയാണ്‌. നൂറ്റാണ്ടുകളോളം ഇത്‌ വിഘടിക്കാതെ കിടക്കും.കത്തിച്ചു കളയാമെന്ന്‌ കരുതിയാല്‍ അതിലേറെ അപകടം വിളിച്ചു വരുത്തുകയായിരിരക്കും ഫലം.പ്ലാസ്റ്റിക്‌ കത്തിക്കുമ്പോഴുണ്ടാകുന്ന പുകയില്‍ അടങ്ങിയിട്ടുള്ള ഡയോക്‌സിന്‍ കാന്‍സറിന്‌ കാരണമാകും. ശ്വാസകോശം, ആമാശയം, ത്വക്‌ രോഗങ്ങള്‍ക്കും സാധ്യത കൂടുതലാണ്‌. അതുകൊണ്ട്‌ പ്ലാസ്റ്റിക്‌ കത്തിക്കുക വിപരീത ഫലം ഉണ്ടാക്കുന്ന പ്രവര്‍ത്തനമാണ്‌.ഇലക്‌ട്രോണിക്‌ ഉപകരണങ്ങളുടേയും ഭാഗങ്ങളുടേയും നിര്‍മ്മാണവേളയില്‍ തന്നെ മലിനീകരണതോത്‌ വളരെ കൂടുതലാണ്‌. ആറ്‌ ഇഞ്ച്‌ മാത്രം വലിപ്പം വരുന്ന ഒരു ഇന്റഗ്രേറ്റഡ്‌ സര്‍ക്യൂട്ട്‌ ചിപ്പ്‌ (ഐ.സി.ചിപ്പ്‌) നിര്‍മ്മാണത്തിന്റെ പലഘട്ടങ്ങളുലായി 22 ഘന അടി വിവിധ തരത്തിലുള്ള വാതകങ്ങളും 10 കി.ഗ്രാം രാസവസ്‌തുക്കളും ഉപയോഗിക്കുന്നു. ഇതോടൊപ്പം നിര്‍മ്മാണവേളയില്‍ തന്നെ രാസപദാര്‍ത്ഥങ്ങളടങ്ങിയ ഗ്യാലന്‍ കണക്കിന്‌ വെള്ളവും വിഷം വമിക്കുന്ന പുകയും പുറന്തള്ളുന്നു. ചിപ്പ്‌ നിര്‍മ്മാണം വളരെ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കേന്ദ്രീകൃതമായ രീതിയില്‍ നിര്‍മ്മിക്കുന്നതിനാല്‍ മലിനീകരണ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാന്‍ പ്രയാസമുണ്ടാവുകയില്ല എന്നത്‌ ശരിയാണ്‌. പക്ഷെ പ്ലാച്ചിമട കൊക്കകോള പ്ലാന്റില്‍ നിന്നും പുറന്തള്ളുന്ന മാലിന്യത്തിന്റെ കാര്യത്തില്‍ (കുടിവെള്ളത്തിന്റെ കാര്യം വേറെ!) നമ്മുടെ സര്‍ക്കാരുകള്‍ക്ക്‌ എന്തു ചെയ്യാന്‍ കഴിഞ്ഞു എന്ന്‌ പരിശോധിക്കുമ്പോള്‍ ഇത്തരം സ്ഥാപനങ്ങളുടെ അപകടാവസ്ഥ മനസ്സിലാക്കാന്‍ വിഷമമില്ല. ഇത്തരം കമ്പനികള്‍ അമേരിക്കയില്‍ കര്‍ശന ഗുണനിലവാരത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതേ ഉല്‌പന്നത്തിന്‌ അതേ ഉല്‌പാദനരീതിക്ക്‌ ഏഷ്യന്‍ രാജ്യങ്ങളില്‍ മറ്റൊരു നിലപാടാണ്‌ സ്വീകരിക്കുന്നത്‌.ഇ - മാലിന്യത്തിലെ രാസവസ്‌തുക്കളില്‍ മുഖ്യസ്ഥാനം `ലെഡിനാണ്‌' ബാറ്ററിയിലും പിക്‌ചര്‍ ട്യൂബിലും ഇത്‌ കനത്ത തോതില്‍ അടങ്ങിയിരിക്കുന്നു. പിക്‌ചര്‍ ട്യൂബില്‍ 2 കി.ഗ്രാം `ലെഡ്‌'അടങ്ങിയിരിക്കുന്നു. സര്‍ക്യൂട്ട്‌ ബോര്‍ഡുകളിലെ സോള്‍ഡറിംഗിലും ഇതിന്റെ സാന്നിദ്ധ്യം ഉണ്ട്‌. നാഡിവ്യൂഹത്തിനും രക്തചംക്രമണത്തിനും കിഡ്‌നിക്കും സാരമായ തകരാറുകള്‍ സൃഷ്‌ടിക്കാന്‍ ഈ മൂലകത്തിനാകുമെന്നത്‌ ശാസ്‌ത്ര സമൂഹത്തെയെന്നപോലെ സാധാരണക്കാരെയും ആശങ്കാകുലരാക്കുന്നു. കുട്ടികളിലെ ബുദ്ധിവികാസത്തെയും ഇത്‌ പ്രതികൂലമായി ബാധിക്കും. 1997 നും 2004 നും മധ്യേ കംപ്യൂട്ടര്‍ മാലിന്യങ്ങളില്‍ നിന്നു മാത്രം 600 ദശലക്ഷം കി.ഗ്രാം `ലെഡ്‌' ഭൂമുഖത്ത്‌ അടിഞ്ഞുകൂടപ്പെട്ടിട്ടുണ്ട്‌. പലപ്പോഴും നഗരവല്‍ക്കരണത്തിന്റെ ഭാഗമായി വന്‍കുഴികള്‍ നികത്താനുള്ള മണ്ണിനൊപ്പം ഇത്തരം ഇ -മാലിന്യങ്ങള്‍ കൂടി ഉപയോഗിക്കുന്നുവെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. എന്ത്‌ അപകടാവസ്ഥയ്‌ക്ക്‌ മുകളിലാണ്‌ നാം നഗരങ്ങള്‍ പടുത്തുയര്‍ത്തുന്നത്‌. `ലെഡിന്റെ' അംശം മണ്ണിലൂടെ ആഴ്‌ന്നിറങ്ങി ഭൂഗര്‍ഭജലാശയത്തില്‍ ലയിച്ചുണ്ടാകുന്ന ഭവിഷ്യത്ത്‌ അപായസൂചനയാണ്‌ നല്‌കുന്നത്‌. പിക്‌ചര്‍ട്യൂബിനെ ശാസ്‌ത്രീയമായി സംസ്‌ക്കരിച്ചെടുക്കുക മാത്രമാണ്‌ ഏകപ്രതിവിധി എല്‍.സി.ഡി. (തീരെ കനം കുറഞ്ഞ ഇത്തരം മോണിറ്ററുകള്‍ ഷോറൂമുകളില്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നു. പിക്‌ചര്‍ ട്യൂബുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയ മാലിന്യ പ്രശ്‌നങ്ങള്‍ മാത്രമാണ്‌ ഇതുയര്‍ത്തുന്നത്‌.) മോണിറ്ററുകളിലേക്ക്‌ ഘട്ടം ഘട്ടമായി മാറുക എന്നതും പ്രായോഗികമായ ബദല്‍ മാര്‍ഗ്ഗമാണ്‌.ഇ -മാലിന്യത്തിലടങ്ങിയിരിക്കുന്ന മറ്റൊരു മൂലകം കാഡ്‌മിയം ആണ്‌. ഇന്‍ഫ്രാറെഡ്‌ നിയന്ത്രിത ഭാഗങ്ങളിലും ഐ.സി.ചിപ്പിനോട്‌ സാദൃശ്യമുള്ള എസ്‌.എം.ഡി. റെസിസ്റ്ററുകളിലും കാഡ്‌മിയം അടങ്ങിയിട്ടുണ്ട്‌. അര്‍ധായുസ്സ്‌ വളരെ കൂടുതലായ ഈ മൂലകം മുപ്പത്‌ വര്‍ഷത്തോളം ഭൂമിയില്‍ നിലനില്‍ക്കും. കിഡ്‌നിയെയാണ്‌ ഇത്‌ പ്രതികൂലമായി ബാധിക്കുക.ലോകത്തിലാകമാനമുള്ള മെര്‍ക്കുറി ഉല്‌പാദനത്തിന്റെ 22 ശതമാനവും ഇലക്‌ട്രിക്കല്‍ ഇലക്‌ട്രോണിക്‌സ്‌ ഉപകരണങ്ങളിലാണ്‌ ഉപയോഗിക്കുന്നത്‌. ലാബുകളിലും മെഡിക്കല്‍, മൊബൈല്‍ ഉപകരണങ്ങളിലും മെര്‍ക്കുറി കൂടിയ അളവില്‍ അടങ്ങിയിരിക്കുന്നു. ഫ്‌ളാറ്റ്‌ പാനല്‍ ഡിസ്‌പ്ലെയില്‍ ഉപയോഗിക്കുന്നതിനാല്‍ സമീപഭാവിയില്‍ മെര്‍ക്കുറിയുടെ അംശം ഭൂമിയില്‍ വര്‍ദ്ധിക്കാനാണ്‌ സാധ്യത.തലച്ചോറിനെയും കിഡ്‌നിയെയും മെര്‍ക്കുറിയുടെ അതിപ്രസരം പ്രതികൂലമായി ബാധിക്കും. ക്രോമിയം, തുരുമ്പിനെ പ്രതിരോധിക്കുന്നതിനായി ഇലക്‌ട്രോപ്ലേറ്റില്‍ ഉപയോഗിക്കുന്ന മൂലകമാണ്‌. ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ക്കുപരിയായി മറ്റ്‌ യന്ത്രഭാഗങ്ങളിലും പ്ലേറ്റിംഗ്‌ ഇന്ന്‌ സര്‍വ്വസാധാരണമാണ്‌. ക്രോമിയത്തിന്റെ ചെറിയ അംശം പോലും അലര്‍ജി, ആസ്‌മ എന്നിവയ്‌ക്ക്‌ കാരണമാകും. കമ്പ്യൂട്ടര്‍ ഭാഗങ്ങള്‍ കത്തിച്ച അവശിഷ്‌ടങ്ങളില്‍ നിന്നാണ്‌ ഇത്‌ പെട്ടെന്ന്‌ ഭൂമിയിലേക്കെത്തുന്നത്‌.തീപിടുത്തത്തെ തടയാനായി വയറുകളിലും സര്‍ക്യൂട്ടുകളിലും ഉപയോഗിക്കുന്നരാസപദാര്‍ത്ഥങ്ങളും വികിരണങ്ങളെ തടയാനുപയോഗിക്കുന്ന മറ്റ്‌ മൂലകങ്ങളും തീരെ ചെറിയ അളവിലാണെങ്കില്‍ പോലും ഉണ്ടാക്കുന്ന ആരോഗ്യ-പരിസ്ഥിതി പ്രശ്‌നങ്ങള്‍ വളരെ വലുതാണ്‌.ഇപ്പോള്‍ നാം ഉപയോഗിക്കുന്ന ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ക്കകം ഇ - മാലിന്യമായി മാറുെമന്നത്‌ തീര്‍ച്ചയാണ്‌. ഇത്തരം പദാര്‍ത്ഥങ്ങളുമായി ദിനംപ്രതിയുള്ള ഇടപെടല്‍ നേരിട്ടുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയല്ലെങ്കിലും നാളെ മാലിന്യമാകുമ്പോള്‍ ഇത്‌ `ബൂമറാങ്‌''പ്രതിഭാസമായി നമ്മുടെ മുന്നിലേയ്‌ക്ക്‌ തന്നെയെത്തും.. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ബോധവല്‍ക്കരണത്തേക്കാള്‍ സന്നദ്ധ സംഘടനകളുടെ ഭാഗത്തുനിന്നുള്ള ഇടപെടലുകളാണ്‌ ആവശ്യം.

ബദല്‍ സാധ്യതകള്‍

‍പ്രചരിപ്പിക്കപ്പെട്ടതുപോലെ വിവരസാങ്കേതികവിദ്യ മലിനീകരണ വിമുക്തമായ വ്യവസായമല്ല. പുകകുഴലില്ലാത്ത, തൊട്ടടുത്ത ജലാശയത്തെ തവിട്ടു നിറമുള്ള ദ്രാവകത്താല്‍ മലിനമാക്കാത്ത വ്യവസായങ്ങളെയെല്ലാം പരിസ്ഥിതി സൗഹൃദങ്ങളാണെന്ന്‌ നാം മനസ്സിലെവിടെയോ ഉറപ്പിച്ചു വെച്ചിരുന്നു. കംപ്യൂട്ടര്‍ രംഗപ്രവേശം ചെയ്‌ത ആദ്യനാളുകളില്‍ ചെറുത്തുനിന്നവര്‍ പോലും മലിനീകരണ വിമുക്തമാണ്‌ ഈ നവസാങ്കേതികവിദ്യ എന്ന ആശയത്തെ വിശ്വസിച്ചിരുന്നു. എന്നാല്‍ ഇന്ന്‌ നമ്മുടെ വീടുകളിലും ഓഫീസിലും ഉപയോഗത്തെക്കാളേറെ ആഡംബരമായി മാറിക്കഴിഞ്ഞ ഉപകരണങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ക്കകം ഇ -മാലിന്യമാകുമെന്നതില്‍ സംശയമില്ല. പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കാന്‍ സാധിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്ന ഇത്തരം പാഴ്‌വസ്‌തുക്കള്‍ക്ക്‌ ബദല്‍ സാധ്യതകള്‍ ആരായുകയാണ്‌ ഈ ലേഖനത്തില്‍.സമൂഹത്തിന്റെ സര്‍വ്വ മണ്‌ഡലങ്ങളിലും വ്യാപിച്ച്‌ കഴിഞ്ഞ ഇലക്‌ട്രോണിക്‌ ഉപകരണങ്ങളെ പൂര്‍ണ്ണമായി ഒഴിവാക്കുക എന്നത്‌ ഒരു തുഗ്ലക്ക്‌ പരിഷ്‌ക്കാരമായി ഭവിക്കും. ഉപയോഗിക്കാതിരിക്കുക എന്നതില്‍ നിന്നും ഉപരിയായി എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാം എന്നതാണ്‌ മുഖ്യം. തീര്‍ച്ചയായും മുന്‍ സാങ്കേതിക വിദ്യയെ അപേക്ഷിച്ച്‌ വിവര സാങ്കേതികവിദ്യ മനുഷ്യന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ അത്യന്തം ലഘൂകരിക്കുകയും പ്രവര്‍ത്തനവേഗത അവിശ്വസനീയമാം വിധം മാറ്റുകയും ചെയ്‌തിട്ടുണ്ട്‌. ഇന്റര്‍നെറ്റിന്റെ വരവോടെ സ്ഥലകാല സീമകള്‍ അലിഞ്ഞില്ലാതെയായി. ആവിയന്ത്രത്തിന്റെ കണ്ടുപിടുത്തം മാനവരാശിയെ എങ്ങനെ സ്വാധീനിച്ചുവോ അതിലും എത്രയോ ഇരട്ടി സ്വാധീനം നെറ്റ്‌വര്‍ക്ക്‌ കംപ്യൂട്ടറുകളും ഇന്റര്‍നെറ്റും സൃഷ്‌ടിച്ചു കഴിഞ്ഞു. ഇതോടൊപ്പം സൃഷ്‌ടിക്കപ്പെടുന്ന ഇ -മാലിന്യത്തെ ഗൗരവപൂര്‍വ്വം കണക്കിലെടുക്കേണ്ടതുണ്ട്‌. ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന്‌ പറയാം. ഇ -മാലിന്യത്തിന്റെ സംസ്‌കരണം അതിസങ്കീര്‍ണ്ണമായ പ്രവര്‍ത്തനമാണ്‌. ഭാരിച്ച മുതല്‍ മുടക്കും ആവശ്യമായി വരും. ഇത്‌ പരിഹരിക്കാന്‍ നമുക്കെന്തു ചെയ്യാനാകും.വിപണിയില്‍ നിന്നും വാങ്ങുന്ന ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ നിര്‍മ്മാതാക്കള്‍ തന്നെ ഉപയോഗശേഷം തിരിച്ചെടുക്കുന്ന രീതി നടപ്പാക്കുക. യൂറോപ്യന്‍ യൂണിയന്‍ സമാനമായ നിയമം നടപ്പാക്കി കഴിഞ്ഞു. ആദ്യം ഒരു തുക ഉല്‍പന്ന വിലയോടൊപ്പം ഉപഭോക്താവില്‍ നിന്ന്‌ ഈടാക്കുക തിരികെ ഏല്‍പ്പിക്കുമ്പോള്‍ ഈ തുക മടക്കി നല്‍കിയാല്‍ മതിയാകും. വലിച്ചെറിയാന്‍ സാധ്യതയുള്ള ഉപകരണങ്ങള്‍ പണത്തെ ഓര്‍ത്തെങ്കിലും തിരികെ എത്തിക്കുമല്ലോ. ഇത്തരം കമ്പനികള്‍ക്ക്‌ മാലിന്യമായ ഉപകരണങ്ങളെ ശാസ്‌ത്രീയമായി സംസ്‌കരിക്കാന്‍ സാധിക്കും.രൂപകല്‌പനയില്‍ സമൂലമായ മാറ്റം വരുത്തുക മാരകമായ രാസപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കികൊണ്ടുള്ള നിര്‍മ്മാണ പ്രക്രിയയും ഉല്‍പ്പന്നവും വികസിപ്പിച്ചെടുക്കാന്‍ കമ്പനികള്‍/നിര്‍മ്മാതാക്കള്‍ തയ്യാറാകണം. ഘട്ടംഘട്ടമായെങ്കിലും ലെഡ്‌, കാഡ്‌മിയം, മെര്‍ക്കുറി, എന്നിവ ഒവിവാക്കികൊണ്ടുള്ള നിര്‍മ്മാണത്തിലേക്ക്‌ ശ്രദ്ധ പതിപ്പിക്കുക. സോണി കോര്‍പ്പറേഷന്‍ ലെഡ്‌ രഹിതമാകുമ്പോള്‍ ഡറിംഗ്‌ പ്രക്രിയ വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. ഐ.ബി.എം. കമ്പനി, 100% റീ സൈക്കിള്‍ ചെയ്യാവുന്ന റെസിന്‍ ഉപയോഗിച്ചുള്ള കംപ്യൂട്ടര്‍ വികസിപ്പിച്ചെടുത്തു കഴിഞ്ഞു. ഫിലിപ്‌സിന്റെ ബാറ്ററി ഉപയോഗിക്കേണ്ടാത്ത റേഡിയോ ....ഇവയൊക്കെ ഉത്തമ മാതൃകകളാണ്‌.ശാസ്‌ത്രീയമായി ഇ -മാലിന്യം സംസ്‌ക്കരിക്കുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുക. ബാംഗ്ലൂരില്‍ ഇ -പരിസര എന്ന സ്ഥാപനം ആരംഭിച്ചിട്ടുണ്ട്‌. വര്‍ഷാന്ത്യമുള്ള എനര്‍ജി ഓഡിറ്റിംഗില്‍ ഇ -മാലിന്യസംസ്‌ക്കരണവും ഉള്‍പ്പെടുത്തുക. അശാസ്‌ത്രീയമായ ഇ -മാലിന്യ സംസ്‌ക്കരണത്തിലേര്‍പ്പെട്ടിരിക്കുന്ന സംഘങ്ങളെ നിരോധിക്കുക. പക്ഷെ പുകവലി നിരോധിച്ചതുപോലെയാകരുത്‌. അപകടകരമായ ഇത്തരം മാലിന്യങ്ങളുടെ ഇറക്കുമതി പൂര്‍ണ്ണമായും നിര്‍ത്തുക. ഉപകരണങ്ങളുടെ പുറത്ത്‌ ഒരു ലേബലിംഗ്‌ സമ്പ്രദായം നടപ്പാക്കുക. എത്രമാത്രം അപകടകരമായ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നു ഉപയോഗത്തിന്‌ ശേഷം ആരെ ഏല്‌പിക്കണം തുടങ്ങിയ വിവരങ്ങള്‍ ഈ ലേബല്‍ ഉപകരണത്തിന്റെ മുന്‍ഭാഗത്ത്‌ കാണാനാവുന്ന വിധത്തില്‍ തന്നെ പതിയ്‌ക്കണംനിങ്ങളുടെ ആവശ്യത്തിലും കുറഞ്ഞ പ്രവര്‍ത്തനശേഷിയുള്ള കംപ്യൂട്ടര്‍ സ്‌ക്കൂളുകള്‍ക്ക്‌ സംഭാവനയായി നല്‌കുക. കംപ്യൂട്ടര്‍ ഇല്ലാത്ത സ്‌കൂളുകള്‍ക്ക്‌ ഇതൊരനുഗ്രഹമാകും.പുതിയ ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ഏറെക്കാലം പ്രവര്‍ത്തിക്കുന്നവ തിരഞ്ഞെടുക്കുക. ഒരേതരം ഉപകരണം വിവിധ നിര്‍മ്മാതാക്കള്‍ നിര്‍മ്മിക്കുന്നുണ്ട്‌. ഇവയുടെ ലൈഫ്‌ ടൈം താരതമ്യപ്പെടുത്തുക. ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കൂട്ടിചേര്‍ക്കലുകള്‍ക്ക്‌ ഉപകരണം സപ്പോര്‍ട്ട്‌ ചെയ്യുമോ എന്ന്‌ ചോദിച്ചറിയുക. ഉദാ: കംപ്യൂട്ടറില്‍ ഭാവിയില്‍ കൂടുതല്‍ മെമ്മറി (RAM) കൂട്ടിയിണക്കാന്‍ കഴിയുക. കുറഞ്ഞ ഊര്‍ജ്ജ ഉപഭോഗമുള്ള ഉപകരണങ്ങള്‍ മിക്കതും കുറഞ്ഞ അന്തരീക്ഷ മലിനീകരണ സാധ്യതയേ സൃഷ്‌ടിക്കുകയുള്ളു. ഇ -മാലിന്യത്തില്‍ പിക്‌ചര്‍ ട്യൂബുകളാണല്ലോ വില്ലന്‍. ഇതിന്‌ പകരക്കാരനായുള്ള എല്‍.സി.ഡി. മോണിറ്ററുകള്‍ വളരെ കുറഞ്ഞ വൈദ്യുതിയെ ഉപയോഗിക്കുന്നുള്ളു. വില അല്‌പം കൂടുതലാണെങ്കിലും. ഒരു വര്‍ഷത്തെ വൈദ്യുത ചാര്‍ജ്ജ്‌ കൂടിചേര്‍ത്ത്‌ നോക്കുമ്പോള്‍ ആദായകരമാണെന്ന്‌ ബോധ്യമാകും. മാലിന്യതോത്‌ സി.ആര്‍.ടി. മോണിറ്ററുകളെ അപേക്ഷിച്ച്‌ വളരെ കുറവാണ്‌ റേഡിയേഷനും.സോഫ്‌ട്‌വെയര്‍ വ്യവസായത്തിലെ പ്രവണതകള്‍ ഇ -മാലിന്യത്തിന്‌ കാരണമാകുന്നുണ്ട്‌. നമ്മുടെ ആവശ്യത്തിലും അധികമായുള്ള യൂട്ടിലിറ്റി ഉള്‍പ്പെടുത്തിയിട്ടുള്ള സോഫ്‌ട്‌ വെയര്‍ വാങ്ങാന്‍ പ്രലോഭിപ്പിക്കുകയാണ്‌. പുതിയ സോഫ്‌ട്‌ വെയറുകള്‍ക്ക്‌ തക്ക ഹാര്‍ഡ്‌ വെയറും സംഘടിപ്പിക്കണമല്ലോ. ഇപ്പോഴത്തെ ഹാര്‍ഡ്‌വെയര്‍ ഇ -മാലിന്യമാകുമെന്ന്‌ പറയേണ്ടതില്ല. വേര്‍ഡ്‌ പ്രോസസിംഗ്‌ മാത്രം ഉപയോഗമുള്ള സ്ഥലങ്ങളിലും ഏറ്റവും കൂടിയ ശേഷിയുള്ള കംപ്യൂട്ടറുകളാണ്‌ വാങ്ങികൂട്ടുന്നത്‌. ഇനി ഇങ്ങനെ മാറ്റാന്‍ നിര്‍ബന്ധിതമാകുന്ന കംപ്യൂട്ടര്‍ നിങ്ങള്‍ ഒരു സ്‌ക്കൂളിന്‌ സംഭാവനയായി നല്‌കുന്നു എന്ന്‌ കരുതുക. നിലവിലുള്ള നിയമപ്രകാരം പുതിയ ഓപ്പറേറ്റിംഗ്‌ സിസ്റ്റവും ഓഫീസ്‌ പാക്കേജും വിപണിയില്‍ നിന്ന്‌ ഇന്‍സ്റ്റാള്‍ ചെയ്യണമെങ്കില്‍ ഏഴായിരത്തിലധികം രൂപ മുതല്‍മുടക്കണം. അല്ലെങ്കില്‍ `മൈക്രോസോഫ്‌ട്‌ പൊലീസ്‌' സോഫ്‌ട്‌ വെയര്‍ പകര്‍പ്പവകാശ ലംഘനത്തിന്‌ സ്‌ക്കൂളധികൃതരെ പിടികൂടിയേക്കാം. ഇവിടെയാണ്‌ സ്വതന്ത്രസോഫ്‌ട്‌വെയറുകളുടെ പ്രസക്തി. സ്വതന്ത്ര സോഫ്‌ട്‌വെയറുകള്‍ ഹാര്‍ഡ്‌ വെയര്‍ ശേഷിയുടെ പരമാവധി ഉപയോഗപ്പെടുത്തുകയും എന്നാല്‍ സാമ്പത്തികമായ ബാധ്യതകള്‍ ഉണ്ടാക്കുകയുമില്ല. മൈക്രോസോഫ്‌ടിന്റെ മാര്‍ക്കറ്റിംഗ്‌ തന്ത്രം ഇ -മാലിന്യത്തിന്‌ കാരണമാകുന്നുവെന്ന്‌ പറയാം.മാറിയ സമ്പദ്‌വ്യവസ്ഥയില്‍ കനത്ത വേതനം പറ്റുന്ന എന്‍ജീനിയര്‍മാരും ശാസ്‌ത്രജ്ഞരും ആഗോള കംപ്യൂട്ടര്‍ സ്ഥാപനങ്ങളുടെ അഭിവാജ്യ ഘടകമാണ്‌. ഈ കൂട്ടായ്‌മ തന്നെയാണ്‌ പുതിയ ഉല്‍പ്പന്നങ്ങള്‍ സൃഷ്‌ടിക്കുന്നതും. ഇതിന്റെ വാണിജ്യ സാധ്യതകള്‍ മുന്‍കൂട്ടി കാണുന്ന സംരംഭകര്‍ വന്‍ലാഭം കൊയ്യുകയും ചെയ്യും. എന്നാല്‍ ഇവരുടെ പ്രാവീണ്യത്തിന്റെയും ബുദ്ധി വൈഭവത്തിന്റെയും ചെറിയ ഒരംശമെങ്കിലും ഇവര്‍ തന്നെ സമ്മാനിച്ച ഇ -മാലിന്യത്തിന്റെ സംസ്‌ക്കരണത്തിന്‌ വിനിയോഗിക്കുന്നില്ല എന്നത്‌ ദുഃഖകരമായ വസ്‌തുതയാണ്‌.